കൊച്ചി: കത്തുന്ന വെയിലിനും കൊടും വരള്‍ച്ചയ്ക്കും കാത്തുനിൽക്കാതെ, നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുണ്ടായിരുന്ന തമ്മനം കുടിവെള്ള സംഭരണിയുടെ ഒരു ഭാഗം തകര്‍ന്ന് മൂന്നു മാസമായിട്ടും കുടിവെള്ള വിതരണം പൂര്വസ്ഥിതിയിലാകാത്തതാണു കാരണമായി വാട്ടര്‍ അഥോറിറ്റി വിശദീകരിക്കുന്നത്.
പശ്ചിമ കൊച്ചിയിലാണ് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നത്. ജല അഥോറിറ്റിയുടെ പൈപ്പിലൂടെ വല്ലപ്പോഴും മാത്രം വരുന്ന വെള്ളത്തില്‍ ചെളിയും മാലിന്യവും കലര്‍ന്ന് മാരക രോഗ ഭീതിയിലാണ് ജനങ്ങളെന്ന ആശങ്ക പശ്ചിമകൊച്ചിയിലെ കൗണ്‍സിലര്‍മാർ പങ്കുവച്ചു.
തമ്മനം പമ്പ്ഹൗസില്‍ നിന്ന് പൈപ്പ് ലൈനുകള്‍ കടന്നുപോകുന്ന മേഖലകളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുന്നത്. രണ്ട് ദിവസത്തിലൊരിക്കല്‍ കുറച്ച് സമയം മാത്രം പൈപ്പുവഴി വെള്ളം ലഭിക്കുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണെന്ന് വൈറ്റില ഡിവിഷന് കൗണ്‍സിലര്‍ വി.പി. ചന്ദ്രന് പറഞ്ഞു. അതേസമയം ഒരു പുഴ അപ്പുറമുള്ള മരട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാണ്. ഇവിടെയൊരു പൈപ്പ് കണക്ഷന് നല്കി മരടില്‍ നിന്ന് താല്കാലികമായി നഗരത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചന്ദ്രന് കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.
പശ്ചിമകൊച്ചി മേഖലയില്‍ നിന്നുള്ള കൗണ്‍സിലര്‍ കെ.ജെ. ബേസില്‍ ആവശ്യത്തെ എതിര്‍ത്തു. പള്ളുരുത്തിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ വിഭാവനം ചെയ്ത മരട് കുടിവെള്ള പദ്ധതിയുടെ ഗുണം, വിഭാവനം ചെയ്ത നിലയില്‍ ലഭിക്കുന്നില്ലെന്നും വെള്ളം തിരിച്ചുവിട്ടാല്‍ പശ്ചിമകൊച്ചിയാകെ കുടിവെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്നും ബേസില്‍ പറഞ്ഞു.
നഗരമേഖലയില്‍ ഇടപ്പള്ളി, മാമംഗലം, അഞ്ചുമന പ്രദേശങ്ങളിലും വടുതല ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. വടുതലയിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി ഇവിടെ നിര്‍മിച്ച ജലസംഭരണിയില്‍ നിന്ന് സമീപ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം നല്‍കുന്നതും പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണെന്ന് ഡിവിഷന് കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിനും പറഞ്ഞു.